മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി.
കഴിഞ്ഞ വർഷത്തെ ആൽബയുടെ അസാധാരണമായ സുരക്ഷാ റെക്കോർഡ് അംഗീകരിച്ചുകൊണ്ടാണ് അവാർഡ്. ബ്രിട്ടനിലെ ഇൻ്റർകോണ്ടിനെൻ്റൽ ലണ്ടൻ പാർക്ക് ലെയ്ൻ ഹോട്ടലിൽ നടന്ന ബി.എസ്.സിയുടെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ഗാല ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്.
ആൽബയുടെ മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി സൈനബ് ഹസൻ്റെ സാന്നിധ്യത്തിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ സി.ഇ.ഒ. മൈക്കൽ റോബിൻസണിൽനിന്ന് ആൽബയുടെ സീനിയർ സേഫ്റ്റി ആൻഡ് ഹെൽത്ത് മാനേജർ നെസാർ ഹമീദ് അംഗീകാരം ഏറ്റുവാങ്ങി.
ആൽബയിൽ സുരക്ഷ ഒരു മുൻഗണന മാത്രമല്ല, അത് കൂട്ടുത്തരവാദിത്തം കൂടിയാണെന്നും ടീം വർക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതുമടക്കമുള്ള അടിസ്ഥാനപരമായ ഒരു ശക്തമായ സുരക്ഷാ സംസ്കാരം സ്ഥാപനത്തിലുടനീളം ഉണ്ടെന്നും
ആൽബയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലി അൽ ബഖാലി പറഞ്ഞു.
2014 മുതൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽനിന്ന് ആൽബയ്ക്ക് ആകെ 11 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2023 നവംബറിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നടത്തിയ വിജയകരമായ ഫൈവ് സ്റ്റാർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഡിറ്റിന് ശേഷം 4 സ്റ്റാർ ഓഡിറ്റ് റേറ്റിംഗ് നേടിയ ജി.സി.സിയിലെ ആദ്യത്തെ ഉരുക്കുശാലയാണ് ആൽബ