
കോഴിക്കോട്: കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിക്ക് മുന്നിൽ ബിജെപി പ്രതിഷേധം. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു പേരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത് അന്വേഷണം നടത്താമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെന്ന് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. ഹോസ്റ്റൽ ഒഴിയാനുള്ള തീരുമാനം പിൻവലിക്കുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. ഇതോടെ ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം ബിജെപി അവസാനിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചെന്നാണ് യുഎൻഎയുടെ ആരോപണം. സമരം ചെയ്യാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും ആരേയും തടഞ്ഞിട്ടില്ലെന്നുമാണ് ആശുപത്രി അധൃതരുടെ വിശദീകരണം. സമരത്തിനിറങ്ങിയ രണ്ട് നഴ്സുമാരെ പിരിച്ച് വിട്ടെന്ന് ആരോപിച്ച് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ചും നടത്തി. സമരത്തിന് വഴങ്ങില്ലെന്നായിരുന്നു ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചക്ക് ശേഷം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം.
ശമ്പള വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. അത്യാഹിത വിഭാഗങ്ങളിലെ സേവനങ്ങൾ അടക്കം നിർത്തിവച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക പ്രതിഷേധം. മിനിമം വേതനം നിശ്ചയിക്കാൻ കമ്മിറ്റിയുണ്ടെന്നും ഇതിൻ്റെ നടപടികൾ വലുതാണെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇതിൻ്റെ ഭാഗമായാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്രതികാര നടപടി അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചെങ്കിലും മാനേജ്മെന്റിന്റെയോ സമരക്കാരുടെയോ പ്രതിനിധികൾ യോഗത്തിന് എത്തിയില്ലെന്ന് മന്ത്രി പറഞ്ഞു.


