
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഓസ്ട്രേലിയ എക്കെതിരെയാ രണ്ട് ദ്വിദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത് ബിസിസിഐ. ഈ മാസം 16ന് ലക്നൗവിലാണ്ണ് ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യയുടെ ആദ്യ ദ്വിദിന മത്സരം തുടങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് രണ്ടാം മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ സീനിയര്‍ ടീമില്‍ കളിച്ച പ്രമുഖരെല്ലാം എ ടീമില്‍ ഇടം നേടിയെങ്കിലും ഇംഗ്ലണ്ടില്‍ കളിച്ച കരുണ്‍ നായരെ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി.
സായ് സുദര്ശന്, ധ്രുവ് ജുറെല്‍, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരൻ എന്നിവരെല്ലാം ഓസ്ട്രേലിയ എക്കെതിരായ മത്സരത്തിനുള്ള ടീമിലുണ്ട്. ധ്രുവ് ജുറെലാണ ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ ഹര്‍ഷ് ദുബെ, ആയുഷ് ബദോണി, തനുഷ് കൊടിയാന്‍, മാനവ് സുതാര്‍ എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച കെ എല്‍ രാഹുലും മുഹമ്മദ് സിറാജും ആദ്യ മത്സരത്തിനുള്ള ടീമിലില്ലെങ്കിലും രണ്ടാം മത്സരത്തിനുള്ള ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡി എ ടീമില്‍ തിരിച്ചെത്തി. പരിക്കുള്ള സര്‍ഫറാസ് ഖാനെ ടീമിലേക്ക് പരിഗണിച്ചില്ല.
അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കുന്നതിന്റെ മുന്നോടിയായാണ് എ ടീമിന്റെ നായകനായി തെരഞ്ഞടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ദ്വിദിന മത്സരങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 മുതല്‍ മൂന്ന് ഏകദിന മത്സരങ്ങളും ഓസ്ട്രേലിയ എക്കെരിതെ ഇന്ത്യ കളിക്കും. സെപ്റ്റംബര്‍ 30, ഒക്ടോബര്‍, 3, 5 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍
