മനാമ: ബഹ്റൈനിൽ അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയതായി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഏഴ് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അന്ന് 21 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഇപ്പോൾ മാർച്ച് 14 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
സർക്കാർ ഓഫിസുകളിൽ 70 ശതമാനം വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള പഠന പ്രവർത്തനങ്ങൾ ഉണ്ടാകില്ല. പകരം ഓൺലൈനായി പഠനം തുടരും. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരിൽ അധികമുള്ള കൂടിച്ചേരലുകളും പാടില്ലെന്നാണ് നിർദേശം. ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും ഉൾപ്പെടെ ഉള്ളവ അടച്ചിടാനും സ്വകാര്യ ജിംനേഷ്യങ്ങൾക്ക് പുറത്തുള്ള കായിക പരിശീലനങ്ങൾ 30 പേരിൽ അധികമാകാതെ നടത്താനുമാണ് അനുമതിയുള്ളത്. റസ്റ്റാറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും. എന്നാൽ പുറത്ത് ഭക്ഷണം നൽകുന്നതിന് തടസമില്ല. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു.