മനാമ : ഇന്ന് വിട വാങ്ങിയ ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ബഹ്റൈൻ പ്രതിഭ പ്രവർത്തകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അര നൂറ്റാണ്ടോളം ബഹ്റൈൻ ഭരണത്തിന് നേതൃത്വം നല്കിയ അതുല്യ വ്യക്തിത്വം ലോകത്തിൽ ഏറ്റവും ദീർഘ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ലോക ഭൂപടത്തിൽ ബഹ്റൈനെ ഇന്ന് കാണുന്ന തരത്തിൽ വികസിപ്പിച്ച ക്രാന്തദർശിയായ ഒരു ഭരണാധികാരിയെയാണ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിലൂടെ ദേഹ വിയോഗത്തിലൂടെ ഇന്ത്യക്കാരന്റെ പോറ്റമ്മയായ ഈ രാജ്യത്തിന് നഷ്ടമാകുന്നത്. ബഹ്റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു.
എണ്ണവരുമാനത്തിന് പുറമെ ബഹ്റൈനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. അദ്ദേഹം കാണിച്ച സ്നേഹവും , ജാഗ്രതയും, വികസന കാര്യത്തിലെ പ്രവാസികളുടെ കറ കളഞ്ഞ സഹകരണവുമായിരിക്കും വിട വാങ്ങിയ രാഷ്ട്രനായകന് പ്രണാമമായി ഇന്ത്യൻ സമൂഹത്തിന് തിരികെ നൽകാൻ കഴിയുക എന്ന് പ്രതിഭ പ്രസിഡണ്ട് കെ.എം.സതീശ് ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.