
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. യുഎഇക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ഒമാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാനും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പേസര്‍ ഹാരിസ് റൗഫ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും റൗഫ് പുറത്താണ്. ടോസ് ജയിച്ചാലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ നായകന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് ഇരുടീമുകളും മുഖാമഖം വരുന്നത്.
സമീപകാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലും പരിസരത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിവ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടങ്ങളുടെ ആവേശം ഇത്തവണ ഗ്യാലറിയില്‍ പ്രകടമല്ല. ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങള്‍ക്ക് സേറ്റേഡിയം നിറഞ്ഞു കവിയാറുണ്ടെങ്കിലും ഇത്തവണ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയഡത്തില് ആരാധകരുടെ തള്ളിക്കയറ്റമില്ലാത്തത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെയും അമ്പരപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തപ്പോള്‍ പാകിസ്ഥാന് ഒമാനെ 93 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്കാണ് ആധിപത്യം. ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ 10ലും ഇന്ത്യ ജയിച്ചപ്പോൾ മൂന്ന് ജയം മാത്രമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ടി20 ഫോര്‍മാറ്റില്‍ കളിച്ചപ്പോള്‍ പാകിസ്ഥാനാണ് മുന്‍തൂക്കം. പരസ്പരം കളിച്ച മൂന്ന് കളികളില്‍ പാകിസ്ഥാന് 2 മത്സരം ജയിച്ചപ്പോള്‍ ഇന്ത്യ ഒരു മത്സരം ജയിച്ചു.


 
