
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായി ആചരിക്കുകയാണ്.
നിലവിൽ ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്കരിച്ച എസ് സി ഇ ആര് ടി, എൻ സി ഇ ആര് ടി പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയായി, ഹയർസെക്കൻഡറി തലത്തിലെ എസ് സി ഇ ആര് ടി പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുകയാണ്. ഈ പരിഷ്കരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 25-ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.
ഇതുകൂടാതെ, ദേശീയതലത്തിൽ നടന്ന വിദ്യാഭ്യാസ സർവേയിൽ (PRS 2024) കേരളം തിളക്കമാർന്ന വിജയം കൈവരിച്ച വർഷം കൂടിയാണിത്. ഈ സുപ്രധാന വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസ്തുത ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ.എ.എസ് നിർവഹിക്കും. ഈ പരിഷ്കരണങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും, വിദ്യാർത്ഥികൾക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
