
തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകർത്ത വർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ ആർക്കും നയിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ കൈയിൽനിന്നും മോഹൻലാലിന്റെ കൈയിൽനിന്നും മമ്മൂട്ടിയുടെ കൈയിൽനിന്നും 50,000 രൂപ വീതം ഒന്നര ലക്ഷം രൂപ വാങ്ങി തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറെ ആളുകൾ കുറെ നാളുകളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണിന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്.

താനുൾപ്പെടെയുള്ളവർ കൈയിൽനിന്ന് കാശെടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലു വർഷമായി തനിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയവേദന തോന്നിയ നിമിഷമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
