ജയ്പൂർ: കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാൽപത് ശതമാനം പൗരന്മാർക്ക് നേരെയുള്ള ആക്രമണമാണ് കാർഷിക നിയമങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉറ്റ സുഹൃത്തുക്കൾക്ക് വേണ്ടി വഴി വെട്ടുകയാണെന്നും ആരോപിച്ചു. രാജസ്ഥാനിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. അതേസമയം, കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.
ജനസംഖ്യയുടെ നാൽപത് ശതമാനമാണ് കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. കാർഷിക നിയമങ്ങൾ ഈ 40 ശതമാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ കാർഷിക മേഖല രണ്ടോ മൂന്നോ വ്യവസായികളുടെ കൈയിലെത്തിക്കാനാണ് ശ്രമം. കേന്ദ്രസർക്കാർ ആദ്യം നിയമങ്ങൾ പിൻവലിക്കണം. അതിന് ശേഷം കർഷകരുമായി ചർച്ച നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പഞ്ചാബിലും ഉത്തർപ്രദേശിലും അടക്കം സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തുകൾ കർഷകരുടെ വൻപങ്കാളിത്തത്തെ തുടർന്ന് രാജ്യശ്രദ്ധ നേടിയ സാഹചര്യത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഈ മാസം 20ന് മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്ന കിസാൻ മഹാപഞ്ചായത്ത് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഉത്ഘാടനം ചെയ്യും. പ്രശ്നപരിഹാരചർച്ചകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.