
കൊച്ചി: നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നൽകി. നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു വെളിപ്പെടുത്തല്‍.
രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്കട്ടെയെന്നും രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയത്. അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്.

നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് നടി ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അവർ പറഞ്ഞിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നും ആരോപിച്ചു. വഴങ്ങിത്തരണമെന്ന് നടൻ മുകേഷ് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും നടി പറഞ്ഞിരുന്നു. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
