ഇടുക്കി: ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവ് വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വർഗീസ് ആണ് വിധി പറഞ്ഞത്. പോക്സോ ആക്ട് പ്രകാരം നാല് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ജീവിതാവസാനം വരെ തടവ് ശിക്ഷ, കൂടാതെ വിവിധ വകുപ്പുകളിലായി 92 വർഷം തടവും പിഴയും, പിഴയടച്ചില്ലെങ്കിൽ 11 വർഷം അധികമായും തടവ് ശിക്ഷയും പ്രതി അനുഭവിക്കണം. ഇതിൽ ആദ്യം അനുഭവിക്കേണ്ടത് മരണം വരെയുളള തടവ് ശിക്ഷയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്ഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം. സഫിയയുടെ ഭർത്താവ് റിയാസ് വേർപിരിഞ്ഞ് മൂന്നാറിലാണ് താമസം. ഇതിനിടെ സുനിൽ കുമാറും ഷൈലയും തമ്മിൽ വഴക്കുണ്ടായി. മദ്ധ്യസ്ഥതയ്ക്കൊടുവിൽ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചു. ഇതിനു കാരണക്കാർ സഫിയയും സൈനബയുമാണെന്നു സുനിൽ കുമാർ വിശ്വസിച്ചിരുന്നു.അടിമാലി അമ്പഴച്ചാലിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷാൻ എന്നുകൂടി വിളിപ്പേരുള്ള സുനിൽ കുമാർ രാത്രി 3 മണിയോടെ ചുറ്റികയുമായി സഫിയയുടെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കടന്നു. ആദ്യം സഫിയയെ ചുറ്റിക കൊണ്ടടിച്ചു. തുടർന്നു ഫത്താഹിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നിറങ്ങി സൈനബയുടെ വീട്ടിലെത്തി. സഫിയയുടെ 15 വസുള്ള മകളും അവിടെ ഉണ്ടായിരുന്നു. സൈനബയെയും ചുറ്റിക കൊണ്ട് അടിച്ച ശേഷം മകളെ വലിച്ചിഴച്ചു സൈനബയുടെ വീട്ടിലേക്കു കൊണ്ടുപോകായി കൊലപാതക ദൃശ്യം കാണിച്ചു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.