മനാമ : പാലക്കാട്ടെ തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ബഹറിൻ പ്രവാസിയുടെ മകനും. 20 വർഷത്തോളമായി മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽ ജൂലിചെയ്തു വരിയായിരുന്ന യൂസഫിന്റെ മക്കളാണ് അപകടത്തിൽ പെട്ടത്. അദ്ദേഹത്തിന്റെ രണ്ടു മക്കളിൽ മൂത്ത മകൻ ഉമർ ഫാറൂഖ് (20) മരണപ്പെട്ടു. രണ്ടാമത്തെ മകൻ ഷാഫി ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപതിയിൽ ചികിത്സയിലാണ്. തൃശൂർ വെട്ടിക്കാട്ടിരി സ്വദേശിയായ യൂസഫ് മുൻ ബഹ്റൈൻ കെ.എം.സി.സി. തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു. മകന്റെ അപകട വിവരം അറിഞ്ഞു യൂസഫ് ഇന്നലെ വൈകിട്ട് നാട്ടിലേക്കു തിരിച്ചിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ന് ഖബറടക്കം നടന്നു.
പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയ അഞ്ച് പേർക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
വിവരമറിയിച്ചപ്പോൾ ഇവരെ കാണാൻ പട്ടാമ്പിയിൽ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലൻസിൽ കയറിയത്.സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയിൽ വച്ച് അപകടമുണ്ടായത്. മീൻ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.