
ബെംഗളൂരു: വിമാനം 35000 അടി ഉയരത്തിൽ, കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ. പൈലറ്റിന്റെ സമചിത്തതയിൽ ഒഴിവായത് അപ്രതീക്ഷിത സംഭവങ്ങൾ. ബെംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റ് തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്. ഐഎക്സ് 1086 എന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുകയാണ്. ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്.
