
കോഴിക്കോട്: പൊതുയോഗത്തിന് പറ്റിയ നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്ന് കെ. മുരളീധരൻ. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്.
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചുനിൽക്കേണ്ട കാലമായതിനാൽ കൂടുതലൊന്നും പറയുന്നില്ല. പിണറായി വിജയനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് ബി.ജെ.പി- സി.പി.എം. ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യമറിയാം.
തൃശൂരിൽ 56,000 വോട്ടുകൾ ബി.ജെ.പി. ചേർത്തത് കോൺഗ്രസിലെ വിദ്വാന്മാർ അറിഞ്ഞില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞത്. ഒരു വണ്ടിയിൽ കയറി യാത്ര ചെയ്യാൻ പറഞ്ഞു. വണ്ടിയിൽ നോക്കുമ്പോൾ സ്റ്റിയറിങ്ങുമില്ല നട്ടുമില്ല ബോൾട്ടുമില്ല. തൃശൂരിൽ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ്. ജീവനും കൊണ്ടാണ് ഓടിയതന്നും അദ്ദേഹം പറഞ്ഞു.
