മനാമ: ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
പരിശോധനാ കാമ്പെയ്നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 986 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 16 സംയുക്ത പരിശോധന കാമ്പെയ്നുകളും സംഘടിപ്പിച്ചു.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.