മംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രശസ്ത മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ 21കാരിയെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിപിടി മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ക്ലാസിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുൻപ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ചെന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നഗരത്തിലെ പ്രശസ്തമായ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ രാവിലെ 10 നും 12.15 നും ഇടയിലാണ് സാന്ദ്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി സാന്ദ്ര വിഷാദത്തിലായിരുന്നുവെന്നും ഇതിന് മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു. അമ്മ: പ്രസീത. സഹോദരൻ: രാംജിത്ത്.
